കുമ്പിളിലൊരമ്പിളി
മഞ്ഞുമേലാപ്പ് വിട്ടിങ്ങു പോരൂ
കുഞ്ഞുപിഞ്ഞാണ പൊയ്ക നീട്ടുന്നൂ,
ഇങ്ങു തെങ്ങിൻ തലപ്പുവരെയെത്തീട്ടു
പൊങ്ങി മാനത്തെ പഞ്ഞീലൊളിക്കല്ലേ.
വെള്ളക്കൂട്ടിലൊളിപ്പിച്ചു വച്ചൊരാ
തള്ളമുയലും തുള്ളും കിടാങ്ങളും,
ആർത്തുതിമിർത്തന്നു മാഞ്ചോട്ടിലെ-
പ്പാർത്ത കൂരയിലൊത്ത് കളിക്കുവാൻ.
മാമു കുഴയ്ക്കുമ്പോൾ ഉപ്പുകൂട്ടിട്ടൊട്ടു
പൊള്ളിച്ച പപ്പടമേന്തിയെടുത്തിട്ടും
ഇത്തിരി നെയ്യു തൂവിയിട്ടെപ്പോളു-
മെന്നമ്മ ഉരുട്ടിയോരുരുളകൾ കട്ടിടാൻ.
ചായുറങ്ങുന്നേരം കിളിവാതിലോരത്ത്
പേയുറക്കാത്ത പൊള്ളും കിനാക്കളെ
പണ്ടു പണ്ടൊരു രാജ്യത്തെ കഥകൊണ്ടു
വീശി വീശി തണുപ്പിച്ചടക്കുവാൻ.
മഞ്ഞുമേലാപ്പ് വിട്ടിങ്ങു പോരൂ
കുഞ്ഞുപിഞ്ഞാണ പൊയ്ക നീട്ടുന്നൂ,
മുങ്ങിയെണീറ്റെത്തി കുമ്പിളു കവരണം
മങ്ങിയ രാവിന്റെ അമ്പിളിച്ചിരി...
--സുഭാഷ് പൊതാശ്ശേരി--

Comments
Post a Comment