തൃപ്തി വരാതെ.

കവിത പറഞ്ഞു,

നിൻ്റെ പരുക്കൻ

വിരലുകളാലെന്നെ

തലോടാതെ,

എനിയ്ക്കു നോവുന്നു.

നീയൊന്നമർത്തി

പുണർന്നതിനാൽ

നുറുങ്ങിപ്പോയെൻ്റെ

അക്ഷര-വടിവ്..

എപ്പോഴും നിൻ്റെ

തൊണ്ടമുഴയിൽ

തട്ടി തടഞ്ഞിഴഞ്ഞ്

എനിക്കുള്ള ലാളനകൾ..

നീ കണ്ണു നനയ്ക്കുമ്പോൾ

മഷിപടർന്നു വിരൂപമായ

എൻ്റെ കൊഞ്ചലുകൾ..

നിൻ്റെ നെഞ്ചിൻ്റെ

പെരുമ്പറ കൊട്ടിനാൽ

എൻ്റെ സ്വരങ്ങൾക്ക്

ആസുര-താളമകമ്പടി..

സദാ വീണ് മുടന്തി,

ചുവടുറയ്ക്കാത്ത

നിൻ്റെ എഴുത്തുകൾ..

ഇനിയെങ്കിലുമീ

തൂലികത്തുമ്പിനാൽ

ഇടക്കിടെ വന്ന് കുത്തി-

നോവിക്കാതിരിയ്ക്കൂ.

Comments

Popular posts from this blog

പാതിയ്ക്കപ്പുറം

കാവ്യാർച്ചന

തമസ്സിൽ നിന്നും...